ഇ-ഡിസ്ട്രിക്ട് രെജിസ്ട്രേഷൻ സുരക്ഷിതമാക്കാൻ ഒ.ടി.പി. ആധാറുമായി ബന്ധിപ്പിച്ച നമ്പറില്‍ മാത്രം,ദുരുപയോഗം തടയും

തിരുവനന്തപുരം: സംസ്ഥാന ഐ.ടി. മിഷന്റെ ഇ-ഡിസ്ട്രിക്ട് പോര്‍ട്ടലിലെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഇനി ആധാര്‍ അധിഷ്ഠിത ഒ.ടി.പി. സംവിധാനം. നേരത്തേ ഇ-ഡിസ്ട്രിക്ട് അക്കൗണ്ട് നിര്‍മിച്ചസമയത്ത് നല്‍കിയ ഫോണ്‍നമ്പറിലാണ് ഒ.ടി.പി. വന്നിരുന്നതെങ്കില്‍ ഇനിയത് ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍നമ്പറില്‍ മാത്രമേ ലഭിക്കൂ.ഡിസംബര്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍വരും. ഇ-ഡിസ്ട്രിക്ട് സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് കണ്ടതിനെത്തുടര്‍ന്നാണ് പുതിയരീതി ഏര്‍പ്പെടുത്തുന്നത്.
ഔദ്യോഗികമായി സർക്കാർ ഇ ഡിസ്ട്രിക്ട് സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് നൽകി വരുന്നത് .എന്നാൽ പോർട്ടൽ യൂസർ വഴി ഇ ഡിസ്ട്രിക്ട് സേവനം സ്വകാര്യ ഇന്റർനെറ്റ് സ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പുതിയ നടപടി .

യൂസര്‍ അക്കൗണ്ടുണ്ടാക്കല്‍, ലോഗിന്‍ ചെയ്യല്‍, പുതിയ രജിസ്ട്രേഷന്‍, നിലവിലെ രജിസ്ട്രേഷന്‍ തിരുത്തല്‍, യൂസര്‍നെയിം റിക്കവറി, പാസ്വേഡ് റീസെറ്റ് തുടങ്ങിയവയ്ക്ക് ഒ.ടി.പി. ആവശ്യമാണ്. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത ഉപയോക്താക്കളാണെങ്കില്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചാല്‍ ഇ-ഡിസ്ട്രിക്ട് സേവനം തുടര്‍ന്നും ലഭിക്കും.

നിലവില്‍ ഇ-ഡിസ്ട്രിക്ട് പോര്‍ട്ടലില്‍ അക്കൗണ്ടുള്ളവര്‍ക്ക് ലോഗിന്‍ചെയ്ത് പോര്‍ട്ടലില്‍ പ്രവേശിച്ച് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍നമ്പര്‍ ഉള്‍പ്പെടുത്താനാകും.

സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കാതെ സേവനങ്ങള്‍ ഇന്റര്‍നെറ്റുവഴി ലഭ്യമാക്കാനാണ് ഇ-ഡിസ്ട്രിക്ട് സംവിധാനം. സംസ്ഥാനത്തെ 2800 ല്പരം അക്ഷയ കേന്ദ്രങ്ങൾ വഴി റവന്യുവകുപ്പിന്റെ 23 ഇനം സേവനങ്ങള്‍, വനംവകുപ്പില്‍നിന്ന് ലഭിക്കേണ്ട വിവിധ സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍, നെയ്ച്ചര്‍ ക്യാമ്പ് റിസര്‍വേഷന്‍ സേവനം, വിവിധ സര്‍ക്കാര്‍ബില്ലുകള്‍ അടയ്ക്കുന്നതിനുള്ള സൗകര്യം തുടങ്ങിയവയാണ് നല്‍കിവരുന്നത് .അക്ഷയ കേന്ദ്രങ്ങൾ വഴിയല്ലാതെ വാണിജ്യാടിസ്ഥാനത്തിൽ സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങൾ പോർട്ടൽ യൂസർ വഴി സർട്ടിഫിക്കേറ്റുകൾ ഉടമ അറിയാതെ ചെയ്യുന്നത് ഇതോടെ ഇല്ലാതാകും .വാണിജ്യാടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റുകൾ നല്കാൻ അക്ഷയ കേന്ദ്രങ്ങളെ മാത്രമാണ് സർക്കാർ അധികാരപ്പെടുത്തിയിരിക്കുന്നത് .

Updated: December 1, 2024 — 11:37 am